കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനം; മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ

KK Shailaja

തിരുവനന്തപുരം: മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

മഗ്‌സസെ അവാര്‍ഡിനായി മുന്‍ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നില്‍ സിപിഎമ്മിന്‍റെ ഇടപെടലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാർഡ് നിരസിച്ചത് എന്നാണ് സൂചന. കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്‍റെ പേരിലാണ് രമൺ മഗ്‌സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്‌സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാല്‍, കൊവിഡ് പ്രതിരോധം സര്‍ക്കാരിന്‍റെ കൂട്ടായ പ്രവര്‍ത്തനമാണ് എന്ന വിലയിരുത്തലില്‍ പാര്‍ട്ടി ഇടപെട്ട് അവാര്‍ഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.