ആന്ധ്രയില്‍ മാര്‍ച്ചോടെ വിളവെടുപ്പ്, സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയര്‍ന്ന് നില്‍ക്കുമെന്ന് മില്ലുടമകള്‍

കൊച്ചി: സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയര്‍ന്ന് നില്‍ക്കുമെന്ന് മില്ലുടമകള്‍. ആന്ധ്രയില്‍ മാര്‍ച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാല്‍ മാത്രമേ വില കുറയൂ.

ഇതിനിടയില്‍ അരിവില കുറയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പഞ്ചാബില്‍ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകള്‍ പറയുന്നു.

സംസ്ഥാനത്ത് ഒരു വര്‍ഷം ആവശ്യമുള്ളത് 40 ലക്ഷം ടണ്‍ അരി. ഇതിന്‍റെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്തെ ഉത്പാദനം. ബാക്കിയുള്ളതിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. 40ല്‍ 22 ലക്ഷം ടണ്ണും വിറ്റുപോകുന്നത് വെള്ള അരിയായ ജയ. ആന്ധ്രയില്‍ നിന്നാണ് വെള്ള അരിയുടെ വരവ്.

കാലാവസ്ഥ വ്യതിയാനം നിമിത്തം ആന്ധ്രയില്‍ കഴിഞ്ഞ വിളവെടുപ്പ് വെള്ളത്തിലായി. ഇതോടെ സംസ്ഥാനത്ത് 40 രൂപയില്‍ നിന്നിരുന്ന അരി വില 50ന് മുകളിലേക്കെത്തി. ആന്ധ്രയില്‍ അടുത്ത മാസം വിളവെടുപ്പുണ്ടെങ്കിലും ഇത് തദ്ദേശീയ പ്രിയമുള്ള നേരിയ അരിയാണ്.

ജയ,സുരേഖ തുടങ്ങിയ പേരുകളിലുള്ള വെള്ള അരിയുടെ വിളവെടുപ്പ് അടുത്ത മാര്‍ച്ചില്‍ മാത്രം. ഈ സാഹചര്യത്തില്‍ അരി വില കുറയണമെങ്കില്‍ പഞ്ചാബില്‍ നിന്ന് അരി ഇറക്കുമതി ചെയ്യണം. സംസ്ഥാനത്ത് വിറ്റുപോകുന്നതില്‍ ഏഴര ലക്ഷം ടണ്‍ മട്ട അരിയാണ്.

തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് മട്ട വരുന്നത്. കാലവസ്ഥ വ്യതിയാനം നിമിത്തം ഇവിടെയും കഴിഞ്ഞ വിള നശിച്ചു. അടുത്ത മാസങ്ങളില്‍ രണ്ട് സംസ്ഥാനത്തും വിളവെടുപ്പുണ്ട്. ഇതോടെ മട്ട അരിയുടെ വില കുറയുമെന്നാണ് കണക്കുകൂട്ടല്‍.