നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്, ആന്റണി ദില്ലിയിലേക്ക്

ദില്ലി : അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെ, നിർണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ആന്റണി ദില്ലിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ദില്ലിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കിടെ രാജസ്ഥാൻ കോൺഗ്രസിലുണ്ടായ അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് അധികാരത്തർക്കവും പൊട്ടിത്തെറിയും പാർട്ടിക്ക് ക്ഷീണമായതോടെയാണ് ആന്റണിയെ എത്തിച്ച് പുതിയ നീക്കത്തിന് ഹൈക്കമാൻഡ് ഒരുങ്ങുന്നതെന്നാണ് സൂചന.

അതിനിടെ, രാജസ്ഥാന്‍ കോണ്‍ഗ്രസ് അട്ടിമറിയില്‍ ഗെലോട്ട് പക്ഷത്തെ പ്രമുഖനെതിരെ നടപടിക്ക് നീക്കവും ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. സമാന്തര യോഗം നടത്തിയ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സച്ചിന്‍ പൈലറ്റിനെതിരെ 92 എംഎല്‍എമാരെ അണിനിരത്തുന്നതിന് ചുക്കാന്‍ പിടിച്ചത് ഗെലോട്ടിന്‍റെ വിശ്വസ്തനായ മന്ത്രി ശാന്തി ധരിവാളാണ്. ഗെലോട്ടും, ധരിവാളും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിക്കാന്‍ പോലും എംഎല്‍എമാര്‍ കൂട്ടാക്കിയില്ല.