ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസ്: സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്.

അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടി മരട് പൊലീസില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയെന്നാണ് ശ്രീനാഥിന്റെ ഹര്‍ജിയിലും വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു മരട് പൊലീസ് കേസ് എടുത്തത്.