ദയാ ബായി ആശുപത്രിയില്‍; ആശുപത്രി വിട്ടാല്‍ സമരപ്പന്തലിലേക്ക് വീണ്ടുമെത്തുമെന്ന് ദയാ ബായി

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായിയെ ആശുപത്രിയിലേക്ക് മാറ്റി. ദയാ ബായിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് അറിയിച്ചു. കാസർകോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം എന്നത് അടക്കമുള്ള ആവശ്യങ്ങളുയർത്തിയാണ് ദയാ ബായി അടക്കമുള്ള എന്‍ഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

സെക്രട്ടേറിയേറിന് മുന്നിൽ എന്‍ഡോസൾഫാൻ  ദുരിത ബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി, സര്‍ക്കാറിന്‍റെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു നിരാഹാര സമരം. നിരാഹാര സമരത്തിന്‍റെ മൂന്നാം ദിവസമായ ഇന്നലെയാണ് ദയാ ബായിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് വീണ്ടുമെത്തുമെന്നും ദയാ ബായി വ്യക്തമാക്കി.

സമരത്തിന് ഫലമുണ്ടാകുന്നത് വരെ താന്‍ സമരമുഖത്ത് തുടരുമെന്നും അവർ പറഞ്ഞു. കോവിഡ് കാലത്ത് കാസര്‍കോട് ജില്ലക്കാര്‍, ചികിത്സയ്ക്കായി കര്‍ണ്ണാടക അതിർത്തിയിൽ കാത്തുകെട്ടി കിടക്കേണ്ടി വന്നതും മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക്ക് പൂർണമായി ഉപകരിക്കാത്തതും അടക്കനുള്ള ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് അനിശ്ചിതകാല സമരം.