ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട ഡാര്‍ട്ട് ദൗത്യം: 10,000 കി.മീറ്ററില്‍ ചിതറി അവശിഷ്ടങ്ങള്‍

വാഷിങ്ടണ്‍: ഭൂമിയെ ലക്ഷ്യമിട്ടെത്തിയേക്കാവുന്ന ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ ലക്ഷ്യമിട്ട് നാസ നടത്തിയ ‘ഡാര്‍ട്ട്’ ദൗത്യത്തില്‍ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചത് 10,000 കിലോമീറ്ററില്‍. ചിലിയിലെ ടെലിസ്കോപാണ് ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഭൂമിയില്‍നിന്ന് ഏറെ അകലെയുള്ള ദിദിമോസ് ഛിന്നഗ്രഹത്തിനു ചുറ്റും കറങ്ങുന്ന ചെറുഛിന്നഗ്രഹമായ ദിമോര്‍ഫോസിനെയാണ് നാസയുടെ ഡാര്‍ട്ട് ഉപഗ്രഹം ഇടിച്ചത്. ഇടിയില്‍ ഉപഗ്രഹം നാമാവശേഷമായിരുന്നു.

രണ്ടുദിവസം കഴിഞ്ഞുള്ള ചിത്രങ്ങളാണ് ചിലിയിലെ സതേണ്‍ ആസ്ട്രോഫിസിക്കല്‍ റിസര്‍ച് ടെലിസ്കോപ് പകര്‍ത്തിയത്. ദൗത്യം ഛിന്നഗ്രഹത്തിന്റെ ദിശ മാറ്റിയോ എന്ന് അറിയാന്‍ വൈകും. വരുംനാളുകളില്‍ ഇതേ അവശിഷ്ടങ്ങളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കുമെന്ന് യു.എസ് നേവല്‍ റിസര്‍ച് ലബോറട്ടറിയിലെ മൈക്കല്‍ നൈറ്റ് പറഞ്ഞു. ഡബ്ള്‍ ആസ്റ്ററോയ്ഡ് റി ഡയറക്ഷന്‍ ടെസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരായ ‘ഡാര്‍ട്ട്’ ഛിന്നഗ്രഹങ്ങള്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന ദൗത്യമാണ്.