ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തം: കണ്ടെത്താനുള്ളത് 17 പേരെ, തിരച്ചിലിന് വിദഗ്ധ സംഘം എത്തി

കാശി: ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ ദുരന്തത്തിൽ കാണാതായവരെ തിരയുന്നതിനായി ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധ സംഘവും. വിവിധ സേനകൾ സംയുക്തമായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഉത്തരാഖണ്ഡിൽ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകരാണ് ഉത്തരാഖണ്ഡിൽ കുടുങ്ങിയത്. ഇവരിൽ പത്ത് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷിച്ചു. രക്ഷപ്പെട്ടവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. ജവഹർലാൽ നെഹ്‌റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും.

കര – വ്യോമ സേനകളുടെ കൂടുതൽ ഹെലികോപ്റ്ററുകളെത്തിച്ചായിരുന്നു ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ദിവസത്തേക്ക് ഉത്തരകാശിയിൽ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തിൽ അനുശോചിച്ചു.

ദ്രൗപദിദണ്ട മേഖലയിൽ ഉണ്ടായ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. 170 അംഗ സംഘമാണ് പർവ്വതാരോഹണത്തിനായി പോയത്. ഹിമപാതത്തിൽ അകപ്പെട്ട എട്ട് പേരെ സംഘാംഗങ്ങൾ തന്നെയാണ് രക്ഷിച്ചത്. ഇവരെയെല്ലാം കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തനം നടത്തുന്ന ഐടിബിപി സംഘം അറിയിച്ചു. രക്ഷിക്കാനായുള്ള ശ്രമം തുടരുകയാണ്. മരിച്ചവരിൽ പ്രമുഖ പർവതാരോഹക സവിത കൻസ്വാളും ഉൾപ്പെടുന്നു. ഇതുവരെ പതിനാല് പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ 17പേർക്കായി തിരച്ചിൽ തുടരുകയാണ്.

അപകടത്തിൽപ്പെട്ടവരുടെ പട്ടിക ഉത്തരാഖണ്ഡ് പോലീസ് പുറത്തുവിട്ടു. ഇതിൽ കൂടുതൽ പേർ ഉത്തരാഖണ്ഡിൽ നിന്നാണ് എട്ട് പേർ, പശ്ചിമബംഗാളിൽനിന്നും ഹിമാചൽ പ്രദേശിൽനിന്നും മൂന്ന്, ഹരിയാനയിൽനിന്നും കർണാടകയിൽനിന്നും രണ്ട്, ദില്ലി, തമിഴ്‌നാട്, അസം, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നും ഒരാൾ വീതവും അപകടത്തിൽ പെട്ടിട്ടുണ്ട്. കര വ്യോമ സേനകളുടെ കൂടുതൽ ഹെലികോപ്റ്ററുകൾ ഇന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. കര – വ്യോമ സേനകളും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ഐടിബിപിയും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.