കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: തരൂര്‍ നല്‍കിയ ചട്ടലംഘന പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് മധുസൂദന്‍ മിസ്ത്രി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നല്‍കിയ ചട്ടലംഘന പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് വെളിപ്പെടുത്താനാവില്ലെന്ന് മധുസൂദന്‍ മിസ്ത്രി.

ഇതുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോര്‍ട്ടുകളുടെ പുറകെ പോകാനാവില്ലെന്നാണ് മിസ്ത്രി പ്രതികരിച്ചത്. വോട്ടര്‍മാരുടെ വിലാസവും ഫോണ്‍ നമ്ബറും എപ്പോള്‍ വേണമെങ്കിലും ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ഈ വിവരങ്ങള്‍ നല്‍കുന്നില്ലെന്നതാണ് യാഥാ‍‍ര്‍ത്ഥ്യം. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കുമെന്നും രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ് നടക്കുകയെന്നും അദ്ദേഹം ആവ‍ര്‍ത്തിച്ച്‌ വിശദീകരിച്ചു.

അതേ സമയം, സ്ഥാ‍നാര്‍ത്ഥി നി‍ര്‍ണയത്തിലെ തമ്മിലടി ഇനിയും അവസാനിച്ചിട്ടില്ല. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പിന്നില്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ സംവിധാനങ്ങള്‍ അണി നിരന്ന ശേഷവും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന ഗാന്ധി കുടുംബത്തിന്‍റെ നിലപാടിനെതിരെ തരൂര്‍ ക്യാമ്ബില്‍ മുറുമുറുപ്പുണ്ട്. അശോക് ഗലോട്ട് പിന്മാറിയതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ഇടപെട്ട് ഖര്‍ഗെയെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. വിശ്വസ്തര്‍ മുഖേന ഖാര്‍ഗയാണ് സ്ഥാനാര്‍ത്ഥിയെന്ന സന്ദേശം താഴേ തട്ടിലേക്ക് നല്‍കിയെന്നുമാണ് തരൂര്‍ ക്യാമ്ബിന്‍റെ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ആസൂത്രിതമാണെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറയുന്നത്. ആരെയും സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്നും നിഷപക്ഷ നിലപാടായിരിക്കുമെന്നുമാണ് ഗാന്ധി കുടുംബം ആവര്‍ത്തിക്കുന്നതെന്ന് ഖര്‍ഗെ വ്യക്തമാക്കി.