ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ; 32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചു

വാഷിം​ഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം  വിജയിച്ചു. ഡിമോർഫെസ് ഡിഡിമോസിനെ ചുറ്റുന്നതിന്റെ വേ​ഗതയിൽ വ്യതിയാനം വന്നു.  32 മിനിറ്റുകളുടെ വ്യത്യാസം ഉണ്ടാക്കാൻ സാധിച്ചതായി ഗവേഷകർ അറിയിച്ചു.

ഡാർട്ട് കൂട്ടിയിടി  ദൗത്യം വിജയിച്ചതായി നാസയാണ് അറിയിച്ചത്. പേടകം ഛിന്ന ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങിയതിന്റെ ഫലമായി ഡിമോർഫെസ് ഡിഡിമോസിനെ ചുറ്റുന്ന വേഗം കൂടി.  11 മണിക്കൂറും 55 മിനുട്ടും എടുത്തായിരുന്നു മുൻപ ഡിമോർഫെസ് ഡിഡിമോസിനെ ചുറ്റിയിരുന്നത്. ഇത് ഇപ്പോൾ 11 മണിക്കൂറും 23 മിനുട്ടും ആയി ചുരുങ്ങി. പ്രതീക്ഷിച്ചതിനെക്കാൾ വലിയ വ്യതിയാനം ആണ് ഇത്.

ഒരു പേടകം ഛിന്ന ഗ്രഹത്തിലേക് ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റാൻ പറ്റുമോ എന്ന പരീക്ഷണം ആയിരുന്നു നാസയുടെ ഡബിൾ ആസ്ട്രോയ്ഡ് റീ ഡയറക്ഷൻ ടെസ്റ്റ് അഥവാ ഡാ‌‌ർട്ട്.  2021 നവംബർ 24നായിരുന്നു വിക്ഷേപണം. പത്ത് മാസം നീണ്ട യാത്രക്കൊടുവിൽ 2022 സെപ്റ്റംബർ 27നാണ് പേടകം ഡിമോർഫെസുമായി കൂട്ടി ഇടിച്ചത്. ഡിഡിമോസ് ഇരട്ടകളിലെ കുഞ്ഞൻ ഡിഡിമോസ് ബി അഥവാ ഡിമോർഫസിലേക്ക് ഇടിച്ചിറങ്ങിയത്.

ഭൂമിക്ക് ഒരു തരത്തിലും ഭീഷണിയല്ലാത്ത ഡിഡിമോസ് ഇരട്ടകളെ തന്നെ ദൗത്യത്തിനായി തെരഞ്ഞെടുത്തത് രണ്ടാമന്റെ സഞ്ചാരത്തിലുണ്ടാകുന്ന വ്യതിയാനം ഒന്നാമനെ വച്ച് തിരിച്ചറിയാൻ പറ്റും എന്നത് കൊണ്ടാണ്.