ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ​6ന്

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ   കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന്  ബ്രിട്ടീഷ് രാജകുടുംബം. ട്വിറ്ററിലാണഅ രാജകുടുംബം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരം നൽകുന്ന വിവരം അനുസരിച്ച്, കിരീടധാരണം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും.

സെപ്തംബർ എട്ടിന് എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മകൻ ചാൾസ്  രാജാവായി അവരോധിതനായത്. 1066-ൽ വില്യം ദി കോൺക്വറർ മുതൽ ഇംഗ്ലണ്ടിലെയും പിന്നീട് ബ്രിട്ടനിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും രാജാക്കന്മാരും രാജ്ഞികളും വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ചാണ് കിരീടമണിഞ്ഞിട്ടുള്ളത്. ചാൾസ് 41-ാമത്തെ രാജാവാണ്.  റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  രാജവംശത്തിന്റെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരിക്കും കിരീടധാരണ ചടങ്ങുകളെന്ന് ബക്കിം​ഗ്ഹാം കൊട്ടാരം ട്വീറ്റ് ചെയ്തു. പാരമ്പര്യത്തിലൂന്നിയുള്ളതും ഭാവിയിലേക്കുറ്റു നോക്കിക്കൊണ്ടുള്ളതുമായിരിക്കും ആഘോഷപരിപാടികൾ. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ  കാമില രാജ്ഞിയെയും കിരീടമണിയിക്കും.

കിരീടധാരണ വേളയിൽ, കാന്റർബറി ആർച്ച് ബിഷപ്പ് രാജാവിനെ അഭിഷേകം ചെയ്യുകയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും.   ചെങ്കോൽ സ്വീകരിച്ച ശേഷം ആർച്ച് ബിഷപ്പ് സെന്റ് എഡ്വേർഡിന്റെ കിരീടം രാജാവിന്റെ തലയിൽ അണിയിക്കുമെന്നും ബക്കിം​ഗ്ഹാം കൊട്ടാരം പുറത്തുവിട്ട വിവരം അടിസ്ഥാനപ്പെടുത്തി പിടിഐ റിപ്പോർട്ട് ചെയ്തു.  ഏകദേശം 70 വർഷത്തിനുള്ളിൽ നടക്കുന്ന ആദ്യത്തെ കിരീടധാരണ ചടങ്ങായിരിക്കും അടുത്ത വർഷം നടക്കാൻ പോകുന്നത്.  1953 ജൂണിൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് അവസാനം നടന്നത്. 1902 ൽ എഡ്വേർഡ് VII ന് ശേഷം ഇതാദ്യമായാണ് ഒരു രാജാവ്  ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ കിരീടമണിയുക. എലിസബത്ത്  രാഞ്ജിയുടെ കിരീടധാരണ ചടങ്ങ് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നിരുന്നു.  എന്നാൽ അടുത്ത വർഷത്തെ ചടങ്ങ് ചെറുതും വൈവിധ്യമാർന്നതും വളരെ കുറച്ച് അതിഥികളുള്ളതുമായിരിക്കും എന്ന് രാജകീയ സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.