സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാല്‍ സ്റ്റേഷന്‍ അതിര്‍ത്തി നോക്കാതെ നടപടി എടുക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : സ്ത്രീകളുടേയും കുട്ടികളുടേയും പരാതി ലഭിച്ചാല്‍ സ്റ്റേഷന്‍ അതിര്‍ത്തി നോക്കാതെ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സ്റ്റേഷന്‍ അതിര്‍ത്തി പറഞ്ഞ് ചിലര്‍ പരാതികള്‍ മടക്കി അടക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട് . ഇത് അംഗീകരിക്കാന്‍ ആകില്ല. അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളുടെ കേസില്‍ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കില്‍ അവരുടെ അറസ്റ്റിന് കാലതാമസം വരുത്തരുത്. ഇരയുടെ പുനരധിവാസം ഉറപ്പാക്കണം.ട്രാന്‍സ്ജെണ്ടേഴ്സിനോട് മനുഷ്യത്വപരമായി പെരുമാറണം.ഇവര്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ഉറപ്പുവരുത്തണം. വനിതാ ഡെസ്ക് എല്ലാ പൊലീസ് സ്റ്റേഷനിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

മനുഷ്യാവകാശ ലംഘനം,അന്യായ തടങ്കല്‍, മൂന്നാംമുറ എന്നിവ അം​ഗീകരിക്കാന്‍ ആകില്ല.മുറിവേറ്റവരേയും മദ്യത്തിനും ലഹരിക്കും അടിമയായവരേയും അറസ്റ്റ് ചെയാല്‍ മെഡിക്കല്‍ പരിശോധന നടത്തിയശേഷമേ സ്റ്റേഷനില്‍ എത്തിക്കാവു.സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.സൈബര്‍ കുറ്റാന്വേഷണത്തില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

പൊലീസുകാ‍ര്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരില്‍ നിന്നും അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ പൊലിസുദ്യോഗസ്ഥര്‍ മുതല്‍ ഡിജിപി വരെ ഉള്ളവര്‍ ഇക്കാര്യത്തില്‍ ജാ​ഗ്രത പാലിക്കണം. മാഫിയ സംഘങ്ങളുമായി പൊലിസുകാര്‍ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട് . ചട്ടം ലംഘിച്ച്‌ ബിസിനസ് ചെയ്യുന്ന പൊലിസുകാര്‍ക്കെതിരെ നടപടിയുണ്ടാകും