രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതം; പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്ക

രാജ്യത്ത് വിലക്കയറ്റം നിയന്ത്രണാതീതമാകുന്നു. റീട്ടെയിൽ നാണയപ്പെരുപ്പ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞമാസത്തെ റീട്ടെയിൽ നാണയപ്പെരുപ്പം 5 മാസത്തെ ഉയരമായ 7.41 ശതമാനത്തിലെത്തി. ജൂലായിൽ ഇത് 7 ശതമാനമായിരുന്നു.

കേരളത്തിൽ 5.73 ശതമാനത്തിൽ നിന്ന് 6.45 ശതമാനമായി. റീട്ടെയിൽ നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാറുള്ളത്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തിൽ താഴെ നിർത്തുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തിയിരുന്നു. എന്നാൽ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയർന്നതോടെ ഇനിയും പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വർധിപ്പിച്ചേക്കും.