കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

9308 വോട്ടർമാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാർഗെ കർണ്ണാടകത്തിലും, തരൂർ കേരളത്തിലും വോട്ട് ചെയ്യും. ബാലറ്റ് പെട്ടികൾ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നല്ല ആത്മവിശ്വാസമുണ്ടെന്നാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് ശശി തരൂരും വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകൾ ഉണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താൻ തുടക്കം മുതൽ നടന്നത് നാടകീയ നീക്കങ്ങളാണ്. വിശ്വസ്തനായ അശോക് ഗലോട്ടിനെ താക്കോൽ ഏൽപിക്കാൻ നോക്കിയെങ്കിലും രാജസ്ഥാൻ വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാൻഡിൻറെ ആക്ഷൻ പ്ലാൻ തകർത്തു. അങ്ങനെ, കറങ്ങിത്തിരഞ്ഞ് ഒടുവിൽ നറുക്ക് വീണത് എൺപതുകാരനായ മല്ലികാർജ്ജുൻ ഖാർഗെക്ക് ആണ്. ഗാന്ധി കുടംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തരൂർ ഖാർഗയെ നേരിടാൻ ഗോദയിലെത്തി. ഔദ്യോഗിക സ്ഥാനാർത്ഥിയല്ല മല്ലികാർജ്ജൻ ഖാർഗെയെന്ന് നേതൃത്വം ആവർത്തിച്ചെങ്കിലും കണ്ടത് പാർട്ടി സംവിധാനങ്ങൾ മുഴുവനും ഖാർഗെക്ക് പിന്നിൽ അണിനിരക്കുന്നതാണ്.