വിഴിഞ്ഞം സമരം ശക്തമാക്കുന്നു, ഇന്ന് റോഡ് ഉപരോധം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങൽ. ചാക്ക, തിരുവല്ലം-വിഴിഞ്ഞം. സ്റ്റേഷൻകടവ്, പൂവാർ, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം. സെക്രട്ടറിയേറ്റിലേക്ക് മാർച്ചും നടത്തും. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

സമരം കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കും. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സർക്കാരിന് തികഞ്ഞ ദാർഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു.

തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. സമരം ഇന്ന് 62- ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താനുള്ള തീരുമാനം. തുറമുഖ നിർമ്മാണം മൂലമുള്ള പാരിസ്ഥിതിക സാമൂഹിക ആഘാതങ്ങൾ പഠിക്കുന്നതിനായി ലത്തീൻ സമരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ജനകീയ കമ്മീഷനുമായി സഹകരിക്കണമെന്നും സർക്കുലറിൽ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.