ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു. യു.കെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. നേരത്തെ ലിസ് ട്രസ് സര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ യു.കെയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭരണപക്ഷത്തെ ചിലരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയുമായി സുവല്ലെ ​ബ്രേവര്‍മാന്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഔദ്യോഗിക രേഖ സ്വകാര്യ ഇ-മെയില്‍ വഴി മറ്റൊരു എം.പിക്ക് അയച്ചതാണ് സുവെല്ലക്ക് തിരിച്ചടിയായത്.

കഴിഞ്ഞയാഴ്ച തെറ്റായ സാമ്ബത്തിക പരിഷ്കാരങ്ങളെ തുടര്‍ന്ന് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്ങിനെയും പുറത്താക്കിയിരുന്നു.ബ്രിട്ടനില്‍ പണപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 10.1 ശതമാനത്തിലേക്ക് എത്തിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടിയാണിത്.