ലാവലിൻ, സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീകോടതി പരിഗണിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സുപ്രീംകോടതിയിൽ ഇന്ന് നിർണ്ണായക ദിനം. മുപ്പത്തിലേറെ തവണ മാറ്റിവച്ചതിനുശേഷം ലാവലിൻ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വർണക്കടത്തുകേസിൻറെ തുടർവിചാരണ മാറ്റണമെന്ന ഇ.ഡിയുടെ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്.

ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പർ കോടതിയിലേക്കാണ് ഇന്ന് കേരളം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണ്ണായകമായ ലാവലിൻ കേസിലെ സിബിഐ അപ്പീൽ. ഒപ്പം സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്ഫർ ഹർജി.ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹർജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലും കോടതിയുടെ തീരുമാനം കേരളത്തിൽ സൃഷ്ടിക്കുന്നത് വലിയ ചലനങ്ങളാകും

ലാവലിനിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും,ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹർജിയുമാണ് പരിഗണനയിൽ ഉള്ളത്. സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയത്.എന്നാൽ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിച്ചിരുന്നില്ല. നിരവധി തവണ മാറ്റിവെച്ച സാഹചര്യത്തിൽ ഇന്ന് വിശദമായ വാദം കേൾക്കാനാണ് സാധ്യത.