കള്ള് കേരളത്തിലുള്ള ഒരു പാനീയം, മയക്കുമരുന്നുമായി കൂട്ടിച്ചേർക്കരുത്; ലഹരിക്കെതിരെ ദീപം തെളിയിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സർക്കാർ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരായ വിമർശനങ്ങൾക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കള്ള് കേരളത്തിലുള്ള ഒരു പാനീയമാണ്. മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ തിരുവനന്തപുരത്തെ ഔദ്യോഗിക വീട്ടിൽ ദീപം തെളിയിച്ച ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന സർക്കാരിൻറെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായാണ് ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കണമെന്ന് സർക്കാർ ആഹ്വാനം ചെയ്തത്. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സർക്കാർ നിർദേശം.

മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിൻറെ ആദ്യഘട്ടം നവംബർ ഒന്നിന് അവസാനിക്കും. അതേസമയം, സംസ്ഥാനത്ത് പഴങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു.

കേരളാ സ്‌മോൾ സ്‌കേൽ വൈനറി റൂൾസ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാം. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു.