9 വി.സിമാർക്കും സ്ഥാനത്ത് തുടരാം, ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധു: ഹൈക്കോടതി

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തിൽ നിന്ന് ഗവർണർ അയഞ്ഞിരുന്നു. അഭ്യർത്ഥന എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.

സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേത്. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ പറഞ്ഞു.