ഉഷ്ണ തരംഗം: സൂര്യഘാത കേസുകൾ വർധിക്കുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന കൊടുംചൂട് കാരണമുള്ള മരണം ഇന്ത്യയില്‍ 55 ശതമാനം വര്‍ധിച്ചതായി ലാന്‍സെറ്റ് റിപ്പോര്‍ട്ട്.

കാലാവസ്ഥ വ്യതിയാനത്തിന്റെ വിവിധ ആഘാതങ്ങള്‍ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുന്നുണ്ട്. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ, പകര്‍ച്ചവ്യാധികള്‍, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വായുമലീനികീരണം, കാരണമുള്ള മരണം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നെന്നും വ്യക്തമാക്കുന്നു.2022 മാര്‍ച്ച്‌ – ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയിലും പാകിസ്ഥാനിലും കാലാവസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന ഉഷ്ണതരംഗത്തിന് 30 മടങ്ങ് വര്‍ധനയുണ്ടായി. ഈ മാസങ്ങളില്‍ 374ലധികം സൂര്യാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് ഈവര്‍ഷം മഹാരാഷ്ട്രയില്‍ 25 പേരാണ് മരിച്ചത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2015-19 കാലയളവില്‍ മൊത്തം 3,776 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്തചംക്രമണം, ശ്വസനസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പകര്‍ച്ചവ്യാധികള്‍, എന്നിവയുമായി ബന്ധപ്പെട്ട മരണവും ശിശുമരണവും ഉയര്‍ന്ന താപ നിലയില്‍ വര്‍ധിച്ചു. മഴയും താപനിലയും കൂടുന്നത് വയറിളക്കരോഗങ്ങള്‍, ഡെങ്കിപ്പനി, മലേറിയ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും തീവ്രമായ ഉഷ്ണതരംഗങ്ങള്‍ ഏഷ്യയില്‍ മരണം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.