യോഗിക്കെതിരായ വിദ്വേഷ പരാമർശം: എസ്പി നേതാവ് അസം ഖാന് മൂന്ന് വർഷം തടവ്, കാൽ ലക്ഷം രൂപ പിഴ

ലക‍്‍നൗ: വിദ്വേഷ പ്രസംഗത്തിൽ സമാജ് വാദി പാർട്ടി നേതാവ് ‌അസം ഖാൻ അടക്കം മൂന്ന് പേരെ ശിക്ഷിച്ച് റാംപൂർ കോടതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥിനെതിരെ നടത്തിയ വിദ്വേഷ പരാമർശ കേസിലാണ് ശിക്ഷ. അസം ഖാൻ ഉൾപ്പെടെ മൂന്നു പേരെ മൂന്ന് വർഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് രാംപൂർ കോടതി ശിക്ഷിച്ചത്.

2019ൽ നടത്തിയ വിദ്വേഷ പരാമർശത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ കോടത് അസം ഖാന് ജാമ്യം നൽകിയിട്ടുണ്ട്. അപ്പീൽ തള്ളി ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടപ്പെടും.

റാപൂരിൽ നിന്നുള്ള എംഎൽഎ ആയ അസം ഖാൻ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മോഷണം എന്നിവയടക്കം തൊണ്ണൂറോളം കേസുകളിൽ പ്രതികളാണ്. 2020ൽ അറസ്റ്റിലായ അദ്ദേഹം 27 മാസം ജയിലിൽ കഴിഞ്ഞിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.