2019ലെ പ്രളയ ധനസഹായത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

flood relief fund denied

2019ലെ പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്കളാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപയാണ് അധിക പ്രളയ ധനസഹായമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.

കേരളം 2100 കോടി രൂപയുടെ പ്രളയ ധനസഹായമാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിരവധി തവണ കേന്ദ്രത്തിനോട് ഇക്കാര്യം സൂചിപ്പിക്കുകയും സഹായം തേടി കേരളം സെപ്റ്റംബര്‍ ഏഴിന് കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ലിസ്റ്റില്‍ കേരളത്തിൻ്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം, തുടങ്ങിയ ദുരന്തങ്ങളുണ്ടായ അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് അധിക ധനസഹായം ലഭിച്ചിരിക്കുന്നത്. നേരത്തെ പ്രളയ ദുരിതം നേരിട്ട സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപ അടിയന്തര സഹായം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഒഴിവാക്കായിരുന്നു. കേരളത്തില്‍ കേന്ദ്ര സമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് നിലപാട് അറിയിച്ചത്.

Content Highlights: central government exclude Kerala from flood relief fund