പരീക്ഷാ ഹാളിൽ അഞ്ചു ഷാജിയ്ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നെന്ന് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ചുവിനെ ഒരു മണിക്കൂറോളം ക്ലാസിൽ ഇരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സമിതി പറയുന്നു. കുറ്റം കണ്ടെത്തിയാൽ പരീക്ഷാ ഹാളിൽ ഇരുത്തരുത് എന്നാണ് സർവകലാശാല നിയമമെന്നും ബിവിഎം കോളേജ് ഇത് ലംഘിച്ചെന്നും അന്വേഷണ സമിതി വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്നും ഇപ്പോൾ ഒന്നും വെളിപ്പെടുത്താൻ കഴിയില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.
ഡോ.എംഎസ് മുരളി, ഡോ. അജി സി പണിക്കർ, പ്രൊഫസർ വിഎസ് പ്രവീൺ കുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങൾ. അന്വേഷണ സംഘം കേളേജിലെത്തി പ്രിൻസിപ്പൽ, ഇൻവിജിലേറ്റർ എന്നിവരുടെ മൊഴി എടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വിദ്യാർത്ഥിനിയുടെ അടുത്തിരുന്ന് പരീക്ഷ എഴുതിയ വിദ്യാർത്ഥിനികളുടെ വിവരങ്ങൾ ശേഖരിച്ചു. അതേസമയം അഞ്ജുവിൻ്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ഇതിനായി അഞ്ചുവിൻ്റെ വീട്ടിൽ നിന്ന് പഴയ നോട്ട്ബുക്കുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
content highlights: University Investigation on Anju P Shaji death