സുശാന്ത് സിങ്ങിന്റെ മരണം: റിയക്ക് സംരക്ഷണം നല്‍കില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ബോളിവുഡ് നടി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരായ കേസ് പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നും സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റിയ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഹര്‍ജിക്കാരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളതിനാല്‍ റിയക്കൊപ്പം നില്‍ക്കാനാവില്ലെന്നായിരുന്നു കോടതി പരാമര്‍ശം. അസാധാരണമായ കാരണത്താല്‍ അന്തരിച്ച പ്രതിഭാശാലിയായ കലാകാരന്റെ മരണത്തില്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മുംബൈയില്‍ നടന്ന സംഭവത്തില്‍ ബിഹാര്‍ പോലീസിന്റെ അധികാര പരിധി ചോദ്യം ചെയ്തായിരുന്നു റിയ ചക്രവര്‍ത്തി സുപ്രീം കോടതിയെ സമീപിച്ചത്.

ആത്മഹത്യ, വഞ്ചന, വിശ്വാസലംഘനം, ഭീഷണി, ബലമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി റിയ ചക്രവര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ബിഹാര്‍ പൊലീസ് കഴിഞ്ഞ ആഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സുശാന്തിന്റെ പിതാവ് കെ.കെ. സിങ്ങാണ് റിയക്കെതിരെ പട്ന പോലീസില്‍ പരാതി നല്‍കിയത്. മകന്റെ അക്കൗണ്ടില്‍നിന്ന് റിയ ചക്രബര്‍ത്തി 15 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്യുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ കെ.കെ. സിങ് ആരോപിച്ചിട്ടുണ്ട്. ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം അംഗീകരിച്ചതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എസ്ജി മേത്ത അറിയിച്ചു.

Content Highlight: Supreme Court refuses petition of Rhea Chakraborty on Susant Singhs death