തുർക്കിയിലെ ഭൂചനത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് വയസ്സുകാരിയായ എലിഫ് പെരിൻസെക് എന്ന പെൺകുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപെടുത്തിയതായി അധികൃതർ. മൂന്ന് ദിവസം പൂർണ്ണമായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു എലിഫ് പെരിൻസെക് എന്ന പെൺകുട്ടി. സമീപത്തായി അവൾ കിടന്നിരുന്ന ബെഡുമുണ്ടായിരുന്നു. എലിഫിന്റെ അമ്മയേയും ഇരട്ടകളായ രണ്ട് സഹോദരിമാരേയും രണ്ട് ദിവസം മുമ്പ് രക്ഷപെടുത്തിയിരുന്നു എങ്കിലും, ആറ് വയസ്സുകാരനായ സഹോദരനെ രക്ഷപെടുത്താൻ സാധിച്ചില്ല. ജീവനോടെയാണ് പുറത്തെടുത്തതെങ്കിലും പിന്നീട് സഹോദരൻ മരണപെടുകയായിരുന്നു.
ഭൂചലനമുണ്ടായി മൂന്നാം ദിവസം ശേഷം മൃതദേഹങ്ങൾക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകൾക്കും വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ അനക്കമില്ലാതെ പൊടിയിൽ പൊതിഞ്ഞ നിലയിൽ ആ മൂന്ന് വയസ്സുകാരിയെ കണ്ടെത്തിയതെന്ന് അഗ്നിശമന സേനാ അംഗം മുആമ്മിർ സെലിക്ക് പറയുന്നു. “ഒറ്റ നോട്ടത്തിൽ മരിച്ചെന്നുറപ്പിച്ച് സഹപ്രവർത്തകനോട് ബോഡി ബാഗ് ചോദിച്ചു. ശേഷം മുഖം തുടക്കാൻ കൈ നീട്ടിയപ്പോൾ ഞാൻ ഞെട്ടി അവൾ കൺ തുറന്ന് തന്റെ തള്ളവിരൾ പിടിച്ചു. അവിടെ ഞാനൊരു അത്ഭുതം കണ്ടു” അഗ്നി ശമന സേനാ അംഗം സെലിക്ക് പറഞ്ഞു.
തുർക്കിയിലും ഗ്രീസിലുമായി ഉണ്ടായ ഭൂചലനത്തിൽ 94 പേരാണ് ഇതിനോടകം മരണപെട്ടത്. കെട്ടിടങ്ങൾക്കിടയിൽ നന്ന് 1056 ജീവനുകൾ ഇതുവരെയായി രക്ഷപെടുത്തിയിട്ടുണ്ടെന്ന് തുർക്കി അഗ്നിശമന സേന അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് 7.0 തീവ്രത രേഖപെടുത്തിയ ഭൂകമ്പമുണ്ടായത്. തുർക്കിക്കും സമോസിനും ഇടയിൽ 16.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആയിരത്തിലധികം ആളുകൾക്ക് ഭൂചലനത്തിൽ പരിക്കേറ്റിട്ടുണ്ട്. 200 ഓളം പേരാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത്.
Content Highlights; Three-year-old found alive nearly three days after quake