വികസനമില്ല, വോട്ടുമില്ല; ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് നിരവധി ഗ്രാമവാസികൾ

Uttar Pradesh by-polls: Voters at booth boycott voting in Tundla over 'no development'

ഉത്തർപ്രദേശ് ഫിറോസാബാദ് തുണ്ട്ല നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് രുധാവു മുസ്കിൽ നിവാസികൾ. ഇന്ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 7 നിയോജക മണ്ഡലങ്ങളിലൊന്നാണ് തുണ്ട്ല നിയോജക മണ്ഡലം. വർഷങ്ങളായി ഈ പ്രദേശത്ത് യാതൊരുവിധ വികസനവും നടക്കുന്നില്ലെന്നാണ് ഗ്രാമവാസികൾ പറയുന്നത്. കഴിഞ്ഞ 50 വർഷമായി നിരവധി രാഷ്ട്രീയ നേതാക്കൾ ഇവിടെ വന്നിട്ടുണ്ട്. എന്നാൽ ഒരാൾപോലും ഇവിടെ റോഡ് പണിതിട്ടില്ല. ആരും ഞങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിക്കുകയൊ പരിഹരിക്കുകയൊ ചെയ്തിട്ടില്ല. അതുകൊണ്ട് ഈ ഗ്രാമത്തിലുള്ള ആരും വോട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ഈ ഗ്രാമത്തിൽ ഒരു വികസനവും ഉണ്ടായിട്ടില്ല. വികസനമില്ലെങ്കിൽ വോട്ടും ഇല്ല. ഗ്രാമവാസികളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. 

വികാസ് നഹി തോ വോട്ട് നഹി എന്ന മുദ്രവാക്യവുമായാണ് ഗ്രാമവാസികൾ പ്രതിഷേധം അറിയിച്ചത്. രുധാവു മുസ്കിൽ ബൂത്ത് നമ്പർ 30ൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പാണ് ഇവർ ബഹിഷ്കരിച്ചത്. സബ് ഡിവിഷൻ മജിസ്ട്രേറ്റായ ഏക്ത സിംഗ് വോട്ട് ചെയ്യണമെന്ന് ഇവരോട് അഭ്യർത്ഥിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വികസനത്തിന് ആവശ്യമായ സഹായം ലഭിക്കുന്നതുവരെ ഒരു തെരഞ്ഞെടുപ്പിലും പങ്കെടുക്കില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. അതേസമയം കച്ച്പുര ഗ്രാമത്തിലെ ആളുകളും പ്രദേശത്തെ ജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 

content highlights: Uttar Pradesh by-polls: Voters at booth boycott voting in Tundla over ‘no development’