സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് ഡൽഹി ഹെെക്കോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് രാജീവ് സഹായ് എൻഡലോ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകരായ അഭിജിത് അയ്യർ മിശ്ര, ഗോപി ശങ്കർ എം, ജിതി തദാനി, തുടങ്ങിയവരും എൽജിബിറ്റി കമ്മ്യൂണിറ്റിയും ചേർന്നാണ് കോടതിയെ സമീപിച്ചത്.
ഹിന്ദു വിവാഹ നിയമത്തിൽ ഹിന്ദു സ്ത്രീയും ഹിന്ദു പുരുഷനും തമ്മിൽ മാത്രമെ വിവാഹം പാടുള്ളു എന്ന് പറയുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. രണ്ടു ഹിന്ദുക്കൾ തമ്മിൽ വിവാഹം കഴിയ്ക്കാമെന്നാണ് ഹിന്ദു വിവാഹ നിയമം സെഷൻ 5ൽ പറയുന്നതെന്നും ഹർജിയിൽ പറയുന്നു. കൂടാതെ 2018ൽ സുപ്രീം കോടതി തന്നെ സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചിട്ടുള്ളതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
content highlights: Delhi High Court notice to Centre on plea to recognize same-sex marriages under the law