രാജ്യത്തെ മൂന്ന് പ്രതിരോധ സേനകളിലും സേവനമനുഷ്ഠിച്ച ഒരേയൊരു സെെനികൻ നൂറ് വയസിൻ്റെ നിറവിൽ. കര, വ്യോമ, നാവിക സേനകളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച കേണൽ പ്രിതിപാൽ സിംഗ് ഗിൽ മാത്രമാണ് ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ളത്. പഞ്ചാബ് സ്വദേശിയായ പ്രിതിപാൽ സിംഗ് ഗിൽ രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ഭാഗമായ റോയൽ ഇന്ത്യൻ എയർഫോഴ്സിൽ പെെലറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് വിമാനം പറത്തുന്നതിൽ കുടുംബാംഗങ്ങൾ ആശങ്കകൾ പ്രകടപ്പിച്ചതിനാൽ അദ്ദേഹം അതിൽ നിന്ന് മാറി നാവിക സേനയിൽ ചേർന്നു.
യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് സേനവിട്ട് സ്വാതന്ത്രാനന്തരം കരസേനയിൽ ചേർന്നു. 1965ലെ ഇന്ത്യ- പാക്കിസ്താൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. മണിപ്പൂരിൽ അസം റെെഫിൾസിലെ സെക്ടർ കമാൻഡറായിരുന്നു വിരമിക്കുമ്പോൾ അദ്ദേഹം. ചണ്ഡിഗഢിലെ വസതിയിൽ കുടുംബാംഗങ്ങൾക്കൊപ്പം ജന്മദിനമാഘോഷിക്കുന്ന കേണൽ പ്രിതിപാൽ സിംഗ് ഗില്ലിന് നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗത്തുവന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ലഫ്റ്റനൻ്റ് ജനറൽ കെ. ജെ സിംഗ് തുടങ്ങിയവർ ആശംസകൾ നേർന്നു.
content highlights: Only Officer Who Served In The Indian Army, Navy And Air Force Turns 100





