ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിൻ്റെ സ്വദേശം.
മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായ സൂഫീയും സുജാതയുടെയും സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. എഡിറ്ററായാണ് സിനിമാ ലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ ‘കരി’ നിരൂപകർക്കിടയിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രം ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിരുന്നു.
അതേസമയം സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നതിനെതിരെ വിജയ് ബാബു രംഗത്തുവന്നു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെയിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഷാനാവാസിൻ്റെ മരണവാർത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മിനിറ്റുകൾക്ക് ശേഷം അത് പിൻവലിച്ചിരുന്നു.