എന്‍.എസ്.എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നേ പറയാനുള്ളൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എന്‍.എസ്.എസ്. ഇപ്പോഴും സമദൂരത്തില്‍ തന്നെയാണ്. എന്‍.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരിനോട് എന്‍എസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.

സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമായി എന്‍.എസ്.എസ്. ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ് ഒന്ന്, ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം. രണ്ട്, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയ 10% സാമ്പത്തികസംവരണം കേരളത്തിലും നടപ്പാക്കണം. മൂന്ന്, സാമൂഹികപരിഷ്‌കര്‍ത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുത്തണം എന്നിവയാണ്. ഈ മൂന്ന് കാര്യങ്ങള്‍ സംബന്ധിച്ചാണ് എന്‍.എസ്.എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതില്‍ ശബരിമലയിലെ യുവതീപ്രവേശനവിഷയം ഇപ്പോഴും എവിടെ നില്ക്കുന്നു എന്ന് ജനങ്ങള്‍ക്കറിയാം. 10 ശതമാനം സാമ്പത്തികസംവരണം ഇന്ത്യന്‍ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവില്‍ വന്നത്. അത് കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിനു ശേഷം 3.1.2020-ലാണ് സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തി 12.02.2020-ല്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂളില്‍ ഭേദഗതി വരുത്തി 23.10.2020-ല്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

10 ശതമാനം സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കി എന്ന് സര്‍ക്കാര്‍ ഘോരഘോരം അവകാശപ്പെടുമ്പോഴും മുന്നാക്കസമുദായപട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മന്നംജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് പല തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എന്‍.എസ്.എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയാണുണ്ടായത്.

ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എന്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

content highlights: G Sukumaran Nair criticizes Pinarayi Vijayan