കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തം: മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാകും സംസ്ഥാനം ഇന്ന് സ്വീകരിക്കുക.

സമയം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും അംഗീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യയും സുപ്രിം കോടതിയോട് അഭ്യര്‍ത്ഥിക്കും. അടിയന്തര ജാമ്യം നല്‍കണമെന്നതടക്കമാകും മണിച്ചന്റെ ഭാര്യയുടെ അഭിഭാഷക ആവശ്യപ്പെടുക. മണിച്ചന്റെ ഭാര്യ ഇക്കാര്യത്തിലെ നിലപാട് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. മണിച്ചന്റെ ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയാണ് ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് എത്തുക.

മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ‍ര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന്‍ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രന്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

മണിച്ചന്‍്റെ മോചനം സംബന്ധിച്ച്‌ നാല് ആഴ്ച്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച്‌ സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്‍കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വച്ചിരുന്നു.