പതിനാറ് വയസു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം; വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ നോട്ടീസ്

ദില്ലി: പതിനാറ് വയസു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാം എന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രിം കോടതിയുടെ നോട്ടീസ് .വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൌള്‍, ബേലാ എം ത്രിവേദി എന്നിവര്‍ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മീഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.

വിധിയില്‍ വിവാഹപ്രായത്തെ സംബന്ധിച്ച്‌ പറയുന്നി രണ്ട് ഖണ്ഡിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്. ശൈശവ വിവാഹ നിരോധനത്തെയും പോക്‌സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് കമ്മീഷനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഈ വിധി എന്തെങ്കിലും കോടതികള്‍ പിന്‍തുടര്‍ന്നിട്ടുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചു.

ഹര്‍ജി നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ കോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ രാജശേഖര്‍ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.