കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ദേശീയപാതയിൽ മണ്ണിടിച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ദേശീയ പാതയിൽ പൂർണമായും തടസ്സപ്പെട്ട വാഹനഗതാഗതം പുനസ്ഥാപിച്ചു. തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ – വഞ്ചുവത്ത് ആണ് രാവിലെ നാല് മണിയോടെ മണ്ണ് തിട്ട ഇടിഞ്ഞ് റോഡിൽ വീണത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നെടുമങ്ങാട് ഫയർഫോഴ്‌സും പോലീസും സ്ഥലത്തുണ്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്.

തെക്കു കിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ ഉള്ള ന്യൂനമർദ പാത്തി, തെക്കു പടിഞ്ഞാറൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോഴത്തെ വ്യാപക മഴയ്ക്കു കാരണം. വ്യാഴാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മഴ ഇനിയും ശക്തമാകും.