ഖാർഗേ 26ന് ചുമതലയേൽക്കും: കുടുംബത്തിന് പുറത്ത് നിന്നൊരാൾ പ്രസിഡന്റ്‌ പദവിയിൽ ഇതാദ്യം

ന്യൂഡല്‍ഹി: ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യം ശക്തമാക്കിയത് കോണ്‍ഗ്രസ് ആണ്. സോണിയാ ഗാന്ധിയുടെ ത്യാഗമാണിത്. സോണിയാ ഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 7897 വോട്ട് നേടിയാണ് ഖാര്‍ഗെ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന തരൂര്‍ 1072 വോട്ടുകള്‍ നേടി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഖാര്‍ഗെയുടെ വസതിയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. ഖാര്‍ഗെയുടെ പ്രവൃത്തിപരിചയം പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ശശി തരൂരും ഖാര്‍ഗെയുടെ വസതിയിലെത്തി അഭിനന്ദിച്ചു.