ഡല്‍ഹി-ലഖ്നൗ തേജസ് എക്സ്പ്രസിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ നീക്കം

 

ന്യൂഡല്‍ഹി: ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനൊരുങ്ങി  റെയില്‍വേ. ആദ്യഘട്ടത്തില്‍ ഡല്‍ഹി-ലഖ്നൗ തേജസ് എക്സ്പ്രസാണ് കമ്പനികള്‍ക്ക് നല്‍കുന്നത്. നൂറുദിവസത്തിനുള്ളില്‍ രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് റെയില്‍വേയുടെ നീക്കം.

ഇതിന്റെ ഭാഗമായാണ് 2016-ല്‍ പ്രഖ്യാപിച്ച തേജസ് എക്സ്പ്രസ് കൈമാറുന്നത്. 2016-ല്‍ പ്രഖ്യാപിച്ച ട്രെയിനാണെങ്കിലും തേജസ് എക്സ്പ്രസ് കഴിഞ്ഞ റെയില്‍വേ ടൈംടേബിളിലാണ് ഇടംനേടിയത്.ഐ.ആര്‍.സി.ടി.സി. മുഖേനയാണ് ട്രെയിനുകള്‍ കമ്പനികള്‍ ഏറ്റെടുക്കുക. ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യവിഭാഗത്തിന് ഐ.ആര്‍.ടി.സി. കൈമാറും. വിവിധ യൂണിയനുകളുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റെയില്‍വേ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് ട്രെയിനുകളുടെ നടത്തിപ്പാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ കൈമാറുന്നത് .രണ്ടാമത്തെ ട്രെയിന്‍ ഏതുവേണമെന്ന് ഉടനെ തിരഞ്ഞെടുക്കും. അടുത്ത നൂറുദിവസത്തിനകം ഇത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാര്‍ കുറവുള്ളതും വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് കൈമാറുകയെന്ന് റെയില്‍വേ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.