ചന്ദ്രയാന്‍ 2 ഇന്ന് കുതിച്ചുയരും

 

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ഇന്ന് ഉച്ചയ്ക്ക് 2.43-ന് വിക്ഷേപിക്കും.സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിവച്ചിരുന്നു.

വിക്ഷേപണം ഏഴുദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള സമയക്രമീകരണം നടത്തിയിട്ടുണ്ട്.കൗണ്ട്ഡൗണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലി ആരംഭിച്ചു.ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍(വിക്രം), പര്യവേക്ഷണം നടത്തുന്ന റോവര്‍ (പ്രഗ്യാന്‍) എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍-2.

‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്-3 റോക്കറ്റാണ് വിക്ഷേപണ വാഹനം.അതിശക്തമായ വിക്ഷേപണവാഹനം എന്നനിലയില്‍ തെലുങ്ക് മാധ്യമങ്ങളാണ് ഈ റോക്കറ്റിന് ‘ബാഹുബലി’ എന്ന വിശേഷണം നല്‍കിയത്. ജി.എസ്.എല്‍.വി. ശ്രേണിയില്‍ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ദൗത്യത്തിനായി ഇത് 3.84 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ചന്ദ്രയാന്‍-2 ദൗത്യത്തിന് ആയിരം കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിനുമാത്രം 200 കോടി രൂപയോളംവരും.