ഡോക്ടര്‍ന്മാരും ഫാം ഡിക്കാരും തമ്മില്‍ പേരിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു

ഫാംഡി കോഴ്‌സ് കഴിഞ്ഞ ഫാര്‍മസിസ്റ്റുമാര്‍ക്ക് പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കണമെന്ന ഫാര്‍മസി കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെച്ചൊല്ലി വിവാദം മുറുകുന്നു. ഇതിനെ തുടര്‍ന്ന് അലോപ്പതി ഡോക്ടര്‍ന്മാരുടെ സംഘടന ഐ.എം.എ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡോക്ടര്‍ന്മാര്‍ മാത്രമേ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ക്കാന്‍ പാടുള്ളു എന്നാണ് ഐ.എം.എ പറയുന്നത്.

ഫാര്‍മസി രംഗത്തെ പുതിയ കോഴ്സായ ഫാംഡിയുടെ ആദ്യബാച്ച് 2018-ലാണ് പുറത്തിറങ്ങിയത്. 2019-ല്‍ രണ്ടാമത്തെ ബാച്ചും പുറത്തിറങ്ങി. ആറുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സാണിത്. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന ചേര്‍ക്കണമെന്ന് ഫാര്‍മസി കൗണ്‍സില്‍ വിവിധ സര്‍വകലാശാലകളോടും പരീക്ഷാധികൃതരോടും ആവശ്യപ്പെട്ടിരുന്നു. പല സര്‍വകലാശാലകളും അങ്ങനെ നല്‍കുകയും ചെയ്തു. പേരിനൊപ്പം ഡോക്ടര്‍ എന്നുചേര്‍ക്കുക വഴി അവര്‍ ചികിത്സാരംഗത്തേക്കും വന്നേക്കാമെന്ന് ഐ.എം.എ. ആരോപിക്കുന്നു. ഉത്തരേന്ത്യയിലും മറ്റും ചില സ്ഥലങ്ങളിലും ക്ലിനിക്കുകള്‍ തുടങ്ങാനുള്ള ശ്രമവും ഫാംഡിക്കാര്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഐ.എം.എ. പറയുന്നത്.