ചൈനയുടെ സഹായത്തോടെ സൗദി തങ്ങളുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതി വിപുലീകരിച്ചെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ചൈനയില്‍ നിന്ന് സൗദി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ടെക്‌നോളി വാങ്ങിയത് ട്രംപിന്റെ അനുമതിയോടെയാണെന്ന് കരുതുന്നതായും, അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്ന് ഇക്കാര്യം മനപ്പൂര്‍വം മറച്ചു വെക്കുകയായിരുന്നെന്നും ഡെമോക്രാറ്റിന്റെ ലെജിസ്ലേച്ചര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധങ്ങള്‍ക്ക് സൗദി പ്രധാനമായും ആശ്രയിക്കുന്നത് അമേരിക്കയേയാണ്. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങുന്ന രാജ്യവും സൗദി തന്നെ. എന്നാല്‍ 1987ല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിനാശകരമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ സൗദിക്ക് വിലക്കുണ്ട്. ഇതാണ് ചൈനയെ ആശ്രയിക്കാന്‍ സൗദിയെ പ്രേരിപ്പിച്ച ഘടകം എന്നാണ് കരുതുന്നത്. സൗദി പിന്തുണയോടെ യെമനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൗദിക്ക് ആയുധങ്ങള്‍ കൈമാറുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെ സൗദി ആയുധങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.
യു.എ.ഇ, സൗദി രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിലേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളിലേയും സെനറ്റര്‍മാര്‍ 22 വ്യത്യസ്ത പ്രമേയങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മേല്‍നോട്ടമില്ലാതെ ട്രംപ് മുന്‍കൈയെടുത്ത് സൗദിയുമായി നടത്തുന്ന 8 ബില്ല്യണ്‍ ഡോളറിന്റെ ആയുധവ്യപാരം നിര്‍ത്തണമെന്നാണ് പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു.എസ് വിദേശകാര്യ മന്ത്രി മൈക് പോംപിയോയുടെ നേതൃത്വത്തിലായിരുന്നു സൗദിയുമായുള്ള ആയുധവ്യാപാരങ്ങള്‍. ഈ വ്യാപാരത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ ഇറാനുമായുള്ള സംഘര്‍ഷവം മുന്‍നിര്‍ത്തി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ് കോണ്‍ഗ്രസിന്റെ അധികാരം എടുത്തുകളഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തോടെയാണ് സൗദിയുമായുള്ള ആയുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറണമെന്ന ആവശ്യം വ്യാപകമായി ഉയരാന്‍ തുടങ്ങിയത്.








