ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ ആറ് മലയാളികള്‍

ദുബായിൽ ബസ് അപകടത്തിൽപ്പെട്ട് ആറ് മലയാളികളടക്കം 17 പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാല് മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാര്‍ ബസിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ആറ് മലയാളികളടക്കം 10 ഇന്ത്യക്കാരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ തള്ളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മരണപ്പെട്ട ദീപകിൻ്റെ ഭാര്യയും മക്കളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബായിലെ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം 5.40 ന് ഒമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടത്തിൽപ്പെട്ടത്. ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈൻ ബോർഡിലേക്കു ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൂർണമായും തകർന്നു. ഇന്ത്യക്കാര്‍ക്ക് പുറമേ ഒമാൻ, അയര്‍ലെൻ്റ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചു. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിപുൽ റാഷിദ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.