ശബരിമല സ്ത്രീപ്രവേശനത്തില്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ല- കേന്ദ്രസർക്കാർ

ശബരിമല ആചാരസംരക്ഷണത്തിന് ഉടന്‍ നിയമ നിര്‍മ്മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അറിയിച്ചു.

കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ദക്ഷിണേന്ത്യയിൽ ബിജെപി വോട്ട് ചോദിച്ചത്.

ശബരിമല വിഷത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെങ്കിൽ ഏറെ കടമ്പകൾ ഉണ്ടെന്നാണ് ബിജെപി ഇപ്പോൾ പറയുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഏറെ കടമ്പകളുണ്ടെന്ന് റാം മാധവ് പറഞ്ഞു. സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുക അസാധ്യമാണ്. എങ്കിലും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കഴിയുന്നതെല്ലാം ചെയ്യുമെന്നും റാം മാധവ് ഉറപ്പ് നല്‍കിയിരുന്നു.

പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബിൽ അവതരണമായി എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ബിൽ തിരഞ്ഞെടുത്തിരുന്നെങ്കിലും പിന്നീട് വിഷയം ചർച്ചയ്‌ക്കെടുത്തില്ല. ശബരിമല യുവതീ പ്രവേശനം തടയണമെന്നും ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു റെവല്യൂഷനറി സോഷ്യലിസ്റ്റ് പാട്ടി നേതാവ് എൻകെ പ്രേമചന്ദ്രൻ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങിയത്. എന്നാൽ ബിൽ ചർച്ചയ്‌ക്കെടുക്കാതെ സഭ പിരിയുകയായിരുന്നു.