ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ് ആറ് സൈനികര്‍ മരിച്ചു

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ തലസ്ഥാനമായ ഷിംലക്ക് സമീപം ബഹുനിലകെട്ടിടം തകര്‍ന്ന് വീണ് ആറു സൈനികര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. അഞ്ച് സൈനികര്‍ ഉള്‍പ്പടെ 17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. ഏഴു സൈനികള്‍ കെട്ടിടത്തിന്റെ അവശിഷ്യങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഉത്തരാഖണ്ഡിലുള്ള യാത്രയ്ക്കിടെ സൈനികരും കുടുംബാംഗങ്ങളും റസ്റ്ററന്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപകടം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്റ്ററന്റിന്റെ ഉടമയുടെ ഭാര്യയും അപകടത്തില്‍ മരിച്ചു. അനധികൃതമായി നിര്‍മ്മാണം നടത്തിയ കെട്ടിടമാണ് തകര്‍ന്നു വീണതെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു.