ഹോസ്റ്റലുകൾ കൂടോ കുരുക്കോ?

സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമായി സ്വന്തം നാടുവിട്ട് പുറം നാടുകളിലേക്ക് പോകുന്നത് സ്ഥിരം കാഴ്ചയാണ്. തീര്‍ത്തും അപരിചിതമായ അത്തരം ഇടങ്ങളില്‍ അവള്‍ക്ക് കൂടൊരുക്കുന്നത് ഹോസ്റ്റലുകളും പെയിംഗ് ഗസ്റ്റുകളും പോലുള്ള സംവിധാനങ്ങളാണ്. ഒരു നിശ്ചിത മാസ വാടകയില്‍ സുരക്ഷയോടെ താമസിക്കാനുള്ള താല്‍കാലികമായ ഒരു വീടായി മാറാറുണ്ട് ഇത്തരത്തിലുളള ഹോസ്റ്റലുകള്‍ പല സ്ത്രീകൾക്കും. എന്നാൽ ഇവയെക്കുറിച്ച് എതിര്‍ ശബ്ദങ്ങളും ഉയർന്നു വരാറുണ്ട്. കേരളത്തിലെ തന്നെ സര്‍ക്കാര്‍ അല്ലെങ്കില്‍ പ്രൈവറ്റ് ഹോസ്റ്റലുകള്‍ കാലകാലങ്ങളായ് സാക്ഷിയാവുന്ന പലതരം പ്രക്ഷോപങ്ങള്‍ പോലും ഇതിനു ഉദാഹരണമാണ്.

ഇന്റെര്‍നെറ്റിലൂടെയും പരസ്യങ്ങളിലൂടെയും മറ്റും ഹോസ്റ്റലുകള്‍ നിരത്തുന്ന മോഹന വാഗ്ദാനങ്ങളില്‍ ആകൃഷ്ഠരായി എത്തുന്ന താമസക്കാര്‍ പിന്നീട് നേരിടുന്നത് വാഗ്ദാനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അനുഭവങ്ങള്‍ ആയിരിക്കും. ഏതൊരു കച്ചവട സ്ഥാപനവും ആരംഭിക്കാന്‍ ആവശ്യമായ ട്രേഡിംഗ് ലൈസന്‍സ് കൊണ്ടു മാത്രം അല്ലെങ്കില്‍ അതുപോലുമില്ലാതെ തുടങ്ങുന്ന ഇത്തരം ഹോസ്റ്റല്‍ മുറികളില്‍ അടിസ്ഥാന സൗകര്യങ്ങളോ അല്ലെങ്കില്‍ ഒരു വ്യക്തിയ്ക്ക് താമസിക്കാനുള്ള മിനിമം സ്ഥലം പോലും ലഭിക്കാറില്ല.

സോഷ്യല്‍ മീഡിയ ട്രോളുകളിലും തമാശകളിലുമെല്ലാം കണ്ട് ചിരിച്ചു തള്ളുന്ന ഹോസ്റ്റല്‍ ഫുഡ് തമാശകൾ യാഥാര്‍ത്ഥ്യത്തില്‍ ഒട്ടും ആസ്വാദ്യകരമല്ല എന്നതാണ് സത്യം. ഭക്ഷണം കഴിക്കാനായി നൽകുന്ന സമയം കഴിഞ്ഞാൽ അന്ന് പട്ടിണിയാവേണ്ട അവസ്ഥയാണ്. 4000 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാസ വാടക ഈടാക്കുന്ന ഹോസ്റ്റലുകളിലാണ് ഇത്തരത്തില്‍ തീര്‍ത്തും അസഹനീയമായ ഭക്ഷണം താമസക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഭക്ഷണം ഒഴിച്ചു നിര്‍ത്തി താമസം മാത്രം മതിയെന്ന് തീരുമാനിച്ചാലും കഴുത്തറുപ്പന്‍ വാടക തന്നെ നല്‍കേണ്ട അവസ്ഥയാണ് പല ഹോസ്റ്റലുകളിലും. ഒട്ടും നിലവാരമില്ലാത്ത ഭക്ഷണവും സൌകര്യങ്ങളും നൽകി ലാഭം കൊയ്യാനുള്ള മാര്‍ഗം മാത്രമാണ് ഉടമകള്‍ക്ക് ഹോസ്റ്റലുകൾ.

വൃത്തിയുടെ കാര്യമാണെങ്കിലും ദുസ്സഹമായ അവസ്ഥയാണ്. കൃത്യമായ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ പോലും ഉണ്ടാവാറില്ല. ഇതുമൂലം പകര്‍ച്ചവ്യാധികളും മറ്റും വ്യാപിക്കാനുള്ള സാഹചര്യം ഹോസ്റ്റലുകളിൽ കൂടുതലാണ്. എന്നാല്‍ സര്‍ക്കാരിന്റെ യാതൊരു ഇടപെടലുകളും ഹോസ്റ്റലുകളിന്മേൽ ഉണ്ടാവാറുമില്ല. കൃത്യമായ പരിശോധനയോ നടപടികളോ ഇതില്‍ ഉണ്ടാവാത്തത് തന്നെയാണ് കേരളത്തിലെ ഹോസ്റ്റല്‍ താമസക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി.

പൗരന്റെ മൗലികാവശങ്ങളില്‍ ഉറപ്പുനല്‍കുന്ന സ്വകാര്യതക്ക് യാതൊരു പ്രസക്തിയും ഹോസ്റ്റലുകളിൽ ഇല്ല. ഒരു മുറിയില്‍ 4ല്‍ കൂടുതൽ പേര്‍ താമസിക്കേണ്ടി വരുന്നതും നിബന്ധനകള്‍ വയ്ക്കുന്നതും ഇതിനെ ബാധിക്കാറുണ്ട്. മാത്രമല്ല താമസക്കാരുടെ സുരക്ഷയും ആവശ്യങ്ങളും നടപ്പിലാക്കാന്‍ നിയമിച്ച ഹോസ്റ്റല്‍ വാര്‍ഡന്മാർ പലപ്പോഴും സുരക്ഷയുടെയും ഉത്തരവാദിത്വത്തിന്റെയും പേരില്‍ അന്തേവാസികളുടെ സ്വകാര്യതയിൽ ഇടപ്പെടുന്ന സാഹചര്യം ഉണ്ടാക്കാറുണ്ട്. എന്നാല്‍ അവരുടെ സ്വത്ത് വകകൾക്ക് യാതൊരു ഉത്തരാവദിത്വവും ഇവർ നൽകുന്നില്ല. മാത്രമല്ല ആരോഗ്യപ്രശനങ്ങളോ മറ്റോ വന്നാല്‍ ഒരു അടിയന്തര ഫസ്റ്റ് എയ്ഡ് സംവിധാനങ്ങള്‍ ഹോസ്റ്റലുകളിൽ ഉണ്ടാവാറില്ല.

എന്നാൽ പല പ്രക്ഷോപങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും കേരളത്തിലെ ഹോസ്റ്റലുകളെ നിയന്ത്രിക്കാന്‍ ഒരു നിയമം പോലും നിലവില്‍ ഇല്ല എന്നതാണ് വാസ്തവം. എന്നാൽ സ്ത്രീ ശാക്തീകരണത്തിന് നല്ലൊരു പങ്ക് വഹിക്കുന്ന ലേഡീസ് ഹോസ്റ്റലുകളെ നിരാകരിക്കാനോ ഒഴിച്ചു നിര്‍ത്താനോ സാധ്യവുമല്ല. തമിഴ്‌നാട് സർക്കാർ ലേഡീസ് ഹോസ്റ്റലിന് തമിഴ്‌നാട് ഹോസ്റ്റല്‍ ആന്റ് ഹോംമ്‌സ് ഫോര്‍ വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ആക്റ്റ് എന്ന പേരില്‍ കൊണ്ടു വന്ന നിയമം തന്നെ നിലവിൽ വന്നിരുന്നു. ഇപ്രകാരം കേരളത്തിലെ ഹോസ്റ്റലുകളിൽ നിലനിൽക്കുന്ന കുറ്റങ്ങളും കുറവുകളും നികത്തി സൗഹൃദപരവും സമാധാനപരവുമായ ഇടമാക്കി മാറ്റുകയാണ് വേണ്ടത്.