നിര്‍ണായക ഘട്ടം പിന്നിട്ട് ചാന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍

ഭൂമിയുടെ ഭ്രമണ പഥത്തില്‍ 29 ദിവസം ചുറ്റിയ ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രപര്യവേക്ഷണ ഉപഗ്രഹമായ ചാന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു

ബെംഗളുരു: ഭൂമിയുടെ ഭ്രമണ പഥത്തില്‍ 29 ദിവസം ചുറ്റിയ ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രപര്യവേക്ഷണ ഉപഗ്രഹമായ ചാന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ചന്ദ്രയാന്‍-2.

ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ആഗസ്റ്റ് 14ന് പേടകം യാത്ര തുടങ്ങിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി നാലു പ്രാവശ്യം സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് ഏഴിന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഐഎസ്ആര്‍ഒ ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

ബെംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കില്‍ നിന്ന്് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ വിജയിച്ചിരുന്നു.

ജൂലൈ 15ന് വിക്ഷേപിക്കാനിരുന്ന ചാന്ദ്രയാന്‍-2 പ്രതികൂല അന്തരീക്ഷ സാഹചര്യത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. പിന്നീട് ജൂലൈ 22 നാണ് വിജയകരമായി വിക്ഷേപിച്ചത്.