പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച എട്ടു പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. സിബിഐയാണ് കേസ് അന്വേഷിച്ചത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന നിരീക്ഷണത്തിലാണ് കൊലക്കുറ്റത്തില്‍ നിന്ന് പ്രതികളെ കോടതി ഒഴിവാക്കിയിരിക്കുന്നത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്.രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുന്നതുമില്ല.
2009ന് ആഗസ്റ്റ് 21 ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോള്‍ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ക്വട്ടേഷന്‍ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോള്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കേസ് തെളിയിക്കാന്‍ പൊലീസ് എസ് ആകൃതിയിലുള്ള കത്തി പണിയിപ്പിച്ച കാര്യം പുറത്ത് വന്നത് വന്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ പ്രതികള്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്ന് മുത്തൂറ്റ് കുടുംബം അന്ന്തന്നെ ആരോപിച്ചിരുന്നു. ഗുണ്ടാ തലവന്‍മാരായ പുത്തംപാലം രാജേഷ്, ഓം പ്രകാശ് എന്നിവര്‍ പോള്‍ മുത്തൂറ്റിനൊപ്പം ഉണ്ടായിരുന്നത് കേസില്‍ ദുരൂഹതകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2010 ജനുവരിയില്‍ കേസന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. 2005ലായിരുന്നു 9 പ്രതികളെ ജീവപര്യന്തം തടവിനും 4 പ്രതികളെ മൂന്ന് വഷം കഠിന തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും ക്വട്ടേഷന്‍ ആക്രമണത്തിനായി ഗൂഡാലോചന നടത്തിയതും അന്യായമായി സംഘം ചേരല്‍, മാരകായുധം ഉപയോഗിക്കല്‍, കുറ്റങ്ങള്‍ ്പ്രതികള്‍ക്കെതിരെ നിലനില്‍ക്കും.