ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുന്നു

പിഴ കുറക്കുന്നതു സംബന്ധിച്ച തീരുമാനം കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി അറിയിച്ചിരുന്നു

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പരിഗണിക്കും. പിഴ കുറക്കുന്നതു സംബന്ധിച്ച തീരുമാനം കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി അറിയിച്ചിരുന്നു. ഇതു പ്രകാരം കേന്ദ്ര ഉത്തരവ് കിട്ടുന്ന മുറക്കായിരിക്കും തീരുമാനം ഉണ്ടാവുക. അതുവരെ ഉയര്‍ന്ന പിഴ ഈടാക്കുകയില്ല.

പിഴ കുറയ്‌ക്കേണ്ട നിയമലംഘനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മന്ത്രി എകെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 16 ന് ഗതാഗത സെക്രട്ടറി, കമ്മീഷണര്‍ എന്നിവരുമായി നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമുണ്ടാകും. അടുത്ത പ്രവ്യത്തി ദിവസത്തിനു മുമ്പായി കേന്ദ്ര ഉത്തരവ് ലഭിച്ചേക്കുമെന്നാണ് സൂചന.

ചില നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞ പിഴ നിശ്ചയിക്കാനുള്ള സാധ്യത സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. എന്നാല്‍ പിഴയെ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് വിധി വന്നതോടെയാണ് കേന്ദ്ര ഉത്തരവിനായി സര്‍ക്കാര്‍ കാത്തിരിക്കുന്നത്.

നിലവില്‍ ഉള്ള 20 വര്‍ഷത്തോളം പഴക്കമുള്ള പിഴ നിലനിര്‍ത്തുന്നതില്‍ സര്‍ക്കാരിന് താത്പര്യമില്ല. അതേസമയെ പിഴ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്നുള്ള പൂര്‍ണ അധികാരം ലഭിച്ചാല്‍ പ്രത്യേക സമിതിയെ നിയോഗിച്ച് പിഴ പുനര്‍നിര്‍ണയിക്കുന്ന കാര്യവും പരിഗണിച്ചേക്കുെമന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനമോടിക്കുന്നതും പിഴ കുറക്കില്ല. അതേസമയം ഹെല്‍മറ്റ്, സീറ്റ് ബെല്‍ട്ട് എന്നിവ ഇല്ലാതെയുള്ള ഡ്രൈവിങിന് പിഴ ആയിരം രൂപയില്‍ നിന്ന് അഞ്ഞൂറാക്കി കുറക്കുന്നത് പരിഗണയില്‍ ഉണ്ടാവും. കൂടാതെ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, അമിതഭാരം കയറ്റുന്നതിനുള്ള പിഴ എന്നിവയിലും ഇളവ് വന്നേക്കും.

Content Highlights:  Kerala traffic rules amendment; higher fines will be reduced.