ശബരിമല യുവതീപ്രവേശന വിധി പുനപരിശോധന വാദം ഇന്ന് തുടങ്ങും

ശബരിമല യുവതീപ്രവേശന വിധിയ്ക്ക് എതിരെ നൽകിയ പുനഃപരിശോധനാ ഹർജികളുടെ വാദം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിൽ ഇന്ന് തുടങ്ങും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റംഗങ്ങൾ.രാവിലെ 10.30നാണ് വാദം തുടങ്ങുന്നത്.ഏഴ് വിഷയങ്ങളാണ് പരിശോധനയ്ക്കായി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

എന്നാൽ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച് ഭൂരിപക്ഷവിധി പുറപ്പെടുവിച്ച ബഞ്ചിലെ എതിർവിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയടക്കം പുതിയ ബഞ്ചിലില്ല. ഒന്നിനെതിരെ നാല് എന്ന തരത്തിൽ ഭൂരിപക്ഷം ന്യായാധിപരും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്നും ആരാധനയ്ക്ക്തുല്യാവകാശമുണ്ടെന്നും വിധിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ വിക്രംജിത്ത് ബാനര്‍ജി, കെ എം നടരാജ് എന്നിവരും ഹാജരാകും.

content highlights : sabarimala case supreme court hearing