ശബരിമല; വിശാല ബെഞ്ചിൽ വാദം ഇന്നുമുതൽ

sabarimala case constitutional bench starts hearing today

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശാല ബെഞ്ചിൻറെ വാദം ഇന്ന് തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ഇന്നുമുതൽ തുടര്‍ച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുക. പത്ത് ദിവസം കൊണ്ട് വാദം പൂർത്തിയാക്കാനാണ് തീരുമാനം. 

നിലവിലുള്ള മതാചാരങ്ങളെ പിന്തുണക്കുന്നവരും അല്ലാത്തവരുമെന്ന് തരംതിരിച്ചായിരിക്കും വാദം കേൾക്കുക. ക്രൂരമല്ലാത്ത മതാചാരങ്ങളിൽ കോടതിയും ഭരണകൂടവും ഇടപെടേണ്ടതില്ലെന്ന നിലപാടോടെ കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദം തുടങ്ങും. ശബരിമല കേസിൽ ആചാര സംരക്ഷണത്തെ പിൻതുണക്കാനാണ് കേന്ദ്ര സർക്കാരിൻറെ തീരുമാനം. 

ഭരണഘടനയിൽ മത സ്വാതന്ത്ര്യത്തിൻറെ പരിതിയും വ്യാപ്തിയും എന്താണ്?, മത സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വ്യക്തികൾക്ക് ഉള്ള അവകാശവും മതത്തിലുള്ള പ്രത്യേക വിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള ബന്ധം എന്താണ്?, മതത്തിനുള്ളിലെ പ്രത്യേക വിഭാഗങ്ങൾക്ക് മൗലിക അവകാശങ്ങൾ ബാധകമാണോ? തുടങ്ങി ഏഴ് ചോദ്യങ്ങളായിരിക്കും വിശാല ബഞ്ച് പരിഗണിക്കുക. 

മുതിർന്ന അഭിഭാഷകരായ കെ. പരാശരൻ (എൻ.എസ്.എസ്.- ശബരിമല), ഫാലി എസ്. നരിമാൻ (ദാവൂദി ബോറ), ശ്യാംദിവാൻ (ദാവൂദി ബോറ), ഇന്ദിരാ ജെയ്സിങ് (ശബരിമല-ബിന്ദു അമ്മിണി, കനകദുർഗ), കപിൽ സിബൽ (മുസ്‍ലിം വ്യക്തിനിയമ ബോർഡ്), രാജീവ് ധവാൻ (സ്വന്തം നിലയ്ക്ക്), വി. ഗിരി (ശബരിമല തന്ത്രി) ജയ്ദീപ് ഗുപ്ത (സംസ്ഥാന സർക്കാർ), അഭിഷേക് മനു സിംഘ്‍വി (പ്രയാർ ഗോപാലകൃഷ്ണൻ), കെ. രാധാകൃഷ്ണൻ (പന്തളം രാജകുടുംബാംഗം) തുടങ്ങിയവർ വാദം നടത്തും.

content highlights: sabarimala case constitutional bench starts hearing today