ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിന്റെ അറസ്റ്റ് രേഖപെടുത്തി. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ കേസിലാണ് അറസ്റ്റ്. ഇന്ന് വൈകിട്ട് ആലുവ പോലീസ് സ്‌റ്റേഷനില്‍ രജിത് ഹാജരാവുകയായിരുന്നു. പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപെടുത്തി.

പൊലീസ് രജിത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോള്‍ ഇദ്ദേഹം കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രജിത് തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്.

രജിത് കുമാറിനു സ്വീകരണം നല്‍കിയ കേസില്‍ ഇതുവരെ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 75 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ആളുകളെ തിരിച്ചറിഞ്ഞത്.

കൊറോണ വൈറസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യമായ ഒത്തു ചേരലുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചാണ് ആരാധകര്‍ ഇദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. സംഭവത്തില്‍ വിമാനത്താവളത്തിലെ അധികൃതര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോയന്ന് പരിശോധിക്കാന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു