വിശ്വാസ വോട്ടെടുപ്പിന് മുമ്പ് രാജി പ്രഖ്യാപനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

മധ്യപ്രദേശിലെ 15 മാസം നീണ്ട കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടു കൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് രാജി പ്രഖ്യാപിച്ചു. മധ്യ പ്രദേശ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. കോണഗ്രസ് സർക്കാർ രൂപീകരിച്ചതു മുതൽ ബിജെപി ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും, ജനാധിപത്യം കശാപ്പ് ചെയ്യപെട്ടതായും കമൽനാഥ് പ്രതികരിച്ചു. കോൺഗ്രസ് എംഎൽമാരെ അവർ ബന്ദികളാക്കിയെന്നും അദ്ധേഹം പറഞ്ഞു.

മധ്യപ്രദേശിന് പുതിയൊരു ദിശാബോധം നൽകുവാനാണ് താൻ ശ്രമിച്ചതെന്നും, ജനങ്ങൾക്കിപ്പോഴും തന്നിൽ വിശ്വാസമുണ്ടെന്നും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. ഇന്ന് ഒരു മണിയ്ക്ക് രാജി ഗവർണ്ണർക്ക് കൈമാറുമെന്നും കമൽനാഥ് വ്യക്തമാക്കി. 16 വിമത എംഎല്‍എമാര്‍ വോട്ടെടുപ്പിനെത്തിയാല്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും വിശ്വാസ വോട്ടെടുപ്പ് സുതാര്യമാക്കാൻ രഹസ്യ ബാലറ്റ് ഒഴിവാക്കണമെന്ന് കോടതി ആവശ്യപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.

ആറ് മന്ത്രിമാരടക്കം 22 എംഎൽഎമാർ കൂറു മാറിയ പശ്ചാത്തലത്തിൽ 206 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. 107 സീറ്റുള്ള ബിജെപിയുടെ നില ഭദ്രമാണ് സ്വതന്ത്രരുടെയും ബിഎസ്പി എസ്പി അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ കൂടിയും കോൺഗ്രസിൻ്റെ അംഗസംഖ്യ 99 മാത്രമേ ആകുകയുള്ളു. ഈ സാഹചര്യത്തിൽ രാജി മാത്രമാണ് കോണ്‍ഗ്രസ് സർക്കാരിൻ്റെ മുന്നിലെ ഏക വഴി. സംസ്ഥാനത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഇന്നലെ സുപ്രിം കോടതി ആവശ്യപെട്ടിരുന്നു.

Content Highlights: Madhya Pradesh, Kamal Nath resigned from power