സംസ്ഥാനത്ത് ഇന്ന് 9 പുതിയ കൊവിഡ് കേസുകള്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 72460 ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ കൂടുതല്‍ ആളുകളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്.

കേരളത്തില്‍ ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരുണ്ടെന്നും കൊറോണക്കാലത്തും അവര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. കമ്മ്യൂണിറ്റി കിച്ചണ്‍ ഇതിനായി ഉണ്ടാക്കും. എത്രപേര്‍ക്കാണ് ഭക്ഷണം ഈ രീതിയില്‍ എത്തിക്കേണ്ടതെന്ന കണക്ക് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കണം. പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നമ്പര്‍ നല്‍കും. ആ നമ്പരില്‍ വിളിച്ചു പറഞ്ഞാല്‍ ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയില്‍ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തിലാകെയുള്ള പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തിലിരുന്ന് പരിഹരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് വികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൂടുതല്‍ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി ആവശ്യാനുസൃതം കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: 9 more Covid Confirmations reported in Kerala