സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

19 more covid cases in Kerala

സംസ്ഥാനത്ത് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഒന്‍പതും കാസർഗോഡ് മൂന്നുപേർക്കും തൃശുരിൽ രണ്ടും വയനാട്ടിലും ഇടുക്കിയിലും ഒരോന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. നിലവിൽ 126 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളവർ. എറണാകുളത്ത് ചികിൽസയിലായിരുന്ന മൂന്നു കണ്ണൂർ സ്വദേശികളെയും രണ്ടു വിദേശ പൗരൻമാരെയും ഇന്ന് ആശുപത്രിയിൽ  നിന്ന് വിട്ടയച്ചു. പത്തനംതിട്ടയിൽ ചികിൽസയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.

ആകെ 1,20,003 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,01402 പേർ വീടുകളിലും 601 പേർ ആശുപത്രികളുമാണ്. ഇന്ന് 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1342 പേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളിൽ 3768 എണ്ണം നെഗറ്റീവാണ്.

കേന്ദ്രത്തിൻ്റെ കൊവിഡ് പാക്കേജ് സ്വാഗതം ചെയ്യുന്നുവെന്നും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുത്രികൾക്ക് പുറമേ സംസ്ഥാനത്ത് 879 സ്വകാര്യ ആശുപത്രികളിൽ 69,434 കിടക്കകൾ ഉണ്ട്. 5,607 ഐസിയു സൗകര്യമുണ്ട്. 716 ഹോസ്റ്റലുകളിൽ 15,333 മുറികളുണ്ട്. കമ്മ്യൂണിറ്റി കിച്ചൻ്റെ പ്രവർത്തനം ചിലയിടങ്ങളിൽ ആരംഭിച്ചു. ഭക്ഷണ വിതരണത്തിന് ആളുകളെ കണ്ടെത്തി. 715 പഞ്ചായത്തുകൾ ഹെൽപ്പ് ലൈൻ സജ്ജീകരിച്ചു. 15,433 വാർഡ് തല സമിതികൾ രൂപികരിച്ചന്നും മന്ത്രി വ്യക്തമാക്കി. 

content highlights: 19 more covid cases in Kerala